2013 ജൂലൈ 15, തിങ്കളാഴ്‌ച

അമിത കോപം..................................................................

സന്തോഷം പോലെ സങ്കടം പോലെ അസൂയ പോലെ നമ്മുടെ മനസ്സിലെ ഒരു സാധാരണ വികാരം മാത്രമാണ് ദേഷ്യം അഥവാ കോപം. എന്നാല്‍ അനിയന്ത്രിതമാകുമ്പോള്‍ അത് ചില രോഗലക്ഷണങ്ങളായി മാറുന്നു. അമിതമായ കോപം വ്യക്തിബന്ധങ്ങളില്‍ കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. കോപിക്കുന്ന വ്യക്തിയെയും അതിന് വിധേയനാവുന്ന വ്യക്തിയെയും അത് ഒരുപോലെ ബാധിക്കുന്നു. ഒരു പക്ഷെ കോപത്തിനിരയാവുന്ന വ്യക്തിയേക്കാള്‍ കോപിക്കുന്ന വ്യക്തിയെയാണ് അത് പ്രതികൂലമായി ബാധിക്കുക. കോപം മനസിനോടൊപ്പം ശരീരത്തെയും പലതരത്തില്‍ ബാധിക്കുന്നു.     കേരളത്തില്‍ നടക്കുന്ന വിവാഹ മോചനക്കേസുകളില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണങ്ങളില്‍ അമിതകോപം ഒരു പ്രധാന ഘടകമാണെന്ന് വിവിധ കുടുംബകോടതികളിലെ കൗണ്‍സലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പല കേസുകളിലും ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അമിതകോപമുള്ളതായി മറ്റേയാള്‍ പരാതിപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. പങ്കാളിയുടെ അമിതകോപം ജീവിതം ദുരന്തപൂര്‍ണമാക്കുന്നതായാണ് ചിലരുടെ പരാതി.      ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുക, ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടിയ വസ്തുക്കള്‍ എറിഞ്ഞുടക്കുക, പങ്കാളിയെ ദേഹോപദ്രവമേല്‍പ്പിക്കുക, ചുമരില്‍ തലയിടിച്ചും തലക്കടിച്ചും മറ്റും സ്വയം പീഡിപ്പിക്കുക തുടങ്ങിയ സ്വഭാവമുള്ള നിരവധി പേര്‍ വിവാഹ മോചനകേസുകളുടെ ഭാഗമായി കുടുംബകോടതികളില്‍ എത്തിച്ചേരാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.              തന്‍െറ ഇഷ്ടത്തിനോ സങ്കല്‍പ്പത്തിനോ വിരുദ്ധമായി മറ്റുള്ളവര്‍ പെരുമാറുന്നത് ഇത്തരം വ്യക്തിത്വമുള്ളവരെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ ഇക്കൂട്ടര്‍ വലിയ തോതില്‍ അംഗീകരിക്കാറില്ല.    
  
സ്ഥിരമായ ശൂന്യതാബോധമാണ് ഇത്തരം വ്യക്ത്വമുള്ളവരില്‍കണ്ടുവരുന്ന മറ്റൊരു പ്രശ്നം. തന്നെ ആര്‍ക്കും ഇഷ്ടമല്ല അല്ളെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവരാരെണന്നതരത്തിലുള്ള നെഗറ്റീവ് ചിന്ത ഇക്കൂട്ടരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും. ഭാഗ്യം ഒട്ടുമില്ലാത്ത വ്യക്തിയാണ് താനെന്നും ഈശ്വരന്‍ തന്നെ കൈവിട്ടുവെന്നും ചിലര്‍ കരുതുന്നു.          പെട്ടെന്നുള്ള അമിതകോപവും തൊട്ടതിനും പിടിച്ചതിനുമുള്ള വഴക്കും വ്യക്തികളുടെ സ്വഭാവത്തിന്‍െറ വൈകല്യം മാത്രമായി എഴുതിതള്ളുന്നതിന് പകരം ബേര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം പോലുള്ള അസുഖമുള്ളവരാണോ എന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ ചികില്‍സ തേടുകയായിരിക്കും ഉത്തമം.